Time Pass

Friday, February 16, 2007

ആത്മഹത്യകളുണ്ടാകുന്നത്...

“കുടുംബം ആത്മഹത്യ ചെയ്തു...ഗൃഹനാഥനും ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബം കെട്ടിത്തൂങ്ങി മരിച്ചു.സാമ്പത്തിക ബാധ്യതയാവും കാരണമെന്നു സംശയിക്കുന്നു..” പത്ര വാര്‍ത്ത വായിച്ചു, പല്ലി കരയുന്ന ശബ്ദമുണ്ടാക്കി നിങ്ങള്‍ മറ്റു വാര്‍ത്തകളിലേക്കു കടന്നു പോയിരിക്കാം. പക്ഷെ എനിക്കതിനാവുന്നില്ല..ഞാനീ വാ‍ര്‍ത്തയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. എന്തായിരിക്കാം അവര്‍ക്കു സംഭവിച്ചത്?
ഫ്ലാഷ് ബാക്ക്......
ഉറക്ക ഗുളിക രണ്ടെണ്ണം കഴിച്ച്, ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ടെലിഫോണ്‍ ബെല്ലടിച്ചത്.
‘ശല്യം..!” പിറുപിറുത്തു കൊണ്ട് ഭാര്യ തിരിഞ്ഞു കിടന്നു.
ഞാന്‍ കൈയെത്തി ഫോണെടുത്തു.
‘ആരാ?”
‘സാര്‍..ഞാന്‍ ബാലചന്ദ്രനാണ്..പലിശയ്ക്കു..2 ലക്ഷം രൂപ കടം വാങ്ങിയിരുന്ന ബാലചന്ദ്രന്‍..തിരികെ തരേണ്ട തീയതി കഴിഞ്ഞ് അഞ്ചാറ് അവധിയും കഴിഞ്ഞൂന്നറിയാം...സര്‍..ഒരു തവണത്തേക്കു കൂടി ഒരവധി തരുമോ സര്‍..ഞാ‍ന്‍ കാലു പിടിക്കാം സര്‍..മകള്‍ക്കു സുഖമില്ല..അവളുടെ ഹാര്‍ട്ടിന്.....”
വിയര്‍ത്തു വിളറിയ, ചിലമ്പിച്ച, വിവശമായ ഒരു ശബ്ദമായിരുന്നു അത്.
നിദ്രയ്ക്കു ഭംഗം വന്ന ദേഷ്യവും നൂറ്റുക്ക് പത്ത് പലിശയ്ക്ക് കാശു കൊറ്റുത്തിട്ട് സമയത്തിനു തിരികെ തരാത്തവനോടുള്ള അമര്‍ഷവും എന്നില്‍ പതഞ്ഞു പൊങ്ങി.
“കാശിനാവശ്യം വന്നപ്പൊ.കാലു പിടിച്ച് .കെഞ്ചി കരഞ്ഞിട്ട് ഇപ്പോ..തെണ്ടിത്തരം കാണിക്കുന്നോടാ നായെ..“ഞാന്‍ അലറി.
“നാളെ രാവിലെ 11 മണിക്ക് ഞാനും എന്റെ ചുണക്കുട്ടമ്മാരും നിന്റെ വീട്ടിലെത്തും...മൊത്തം തുകയും നാളെ വരെയുള്ള പലിശയും കിട്ടിയില്ലെങ്കില്‍..നിന്റെ ശവം നിന്റെ വീട്ടില്‍ തന്നെ തൂങ്ങിയാടും..പിന്നെ ചില കലാപരിപാടികള്‍ക്കു ശേഷം നിന്റെ ഭാര്യേടെം മകടെം ആ കൊച്ചു പയ്യന്റെം ശരീരവും...”
രാവണനെ വെല്ലുന്ന ചിരി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
അപ്പുറത്ത്..അയാളുടെ കരച്ചില്‍ പോലെയെന്തോ കേട്ടെങ്കിലും ഞാ‍ന്‍ ഫോണ്‍ ഡിസ് കണക്റ്റ് ചെയ്തു.
രാവിലെ 11 മണി.
രണ്ടു ജീപ്പുകളിലായി ഞാനും എന്റെ സംഘവും ബാലചന്ദ്രന്റെ വീട്ടു പടിക്കലെത്തുമ്പോള്‍ പുറത്തെങ്ങും ആരുമില്ലായിരുന്നു.
ജിപ്പു സഡണ്‍ ബ്രേക്കിട്ടപ്പോള്‍ ഒന്നു കുലുങ്ങിയ ഓലപ്പുര അപ്പോള്‍ തന്നെ ഇടിഞ്ഞു വീണേക്കുമോ എന്നു ഞാന്‍ ഭയന്നു.
“ഇതിനാത്താണൊ..34 കാരി സുന്ദരി ഭാര്യെം 16 കാരി മകളേം ഇയാള് കാത്തു സൂക്ഷിക്കുന്നെ?’ഞാന്‍ പറഞ്ഞതു കേട്ട് ഗുണ്ടകള്‍ ഉറക്കെ ചിരിച്ചു.
“നമ്മടേന്നു കാശും വാങ്ങി വിഴുങ്ങീട്ട്..സുഖമായി കിടന്നുറങ്ങുവാ കള്ളന്‍...”
ഞാന്‍ മുന്‍ വശത്തെ പലക വാതിലില്‍ ശക്തിയായി തട്ടി.
മറ്റുല്ലവരെ വിലക്കിയിട്ട് അല്പം തുറന്ന വാതിലിലൂടെ, ഞാന്‍ പതിയെ അകത്തു കടന്നു.
ഒരിക്കലെ കണ്ടിട്ടുള്ളുവെങ്കിലും ബലചന്ദ്രന്റെ ഭാര്യെടെ എല്ലിച്ചതെങ്കിലും വടിവൊത്ത ശരീരം, ന്റെ ഭാര്യേടെ 4 ടണ്‍ എങ്കിലും വരുന്ന ഫാറ്റ് മൂടിയ ശരീരത്തേക്കാള്‍ ആകര്‍ഷകമായിരുന്നെന്നു ഞാന്‍ ഒര്‍ത്തു.
അകത്ത് ഇരുട്ടായിരുന്നു. മുന്നോട്ടു നടക്കവെ എന്തോ എന്റെ തോളില്‍ തട്ടി.
പതിയെ ഞാനതില്‍ തൊട്ടു.അതൊരു തണുത്തു മരവിച്ച കാല്പാദമായിരുന്നു...തുടര്‍ന്ന് അത്തരം വലുതും ചെറുതുമായ 7 മരവിച്ച കാല്‍പ്പാദങ്ങള്‍ കൂടി അന്തരീക്ഷത്തില്‍ ഞാന്‍ തൊട്ടു.
ഞാന്‍ പൊട്ടിപ്പൊളിഞ്ഞ ജനാലകളുടെ പാളി വലിച്ചു തുറന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടു..
മച്ചില്‍ നിന്നും തൂങ്ങി നിന്നാടുന്ന നാലു ശരീരങ്ങള്‍..ഉമിനീരും രക്തവും വായില്‍ നിന്നൊലിപ്പിച്ച്, കണ്ണു തുറിച്ച് ബാലചന്ദ്രനും അവന്റെ ഭാര്യയും....അരികെ , കീറിയ പാവാടയും ബ്ലൌസുമണിഞ്ഞ് അവന്റെ മകള്‍..തൊട്ടടുത്ത്, അപ്പോഴും മുഖത്ത് പരിഭ്രമം മാറാതെ ഒരു ഏഴു വയസ്സുകാരന്‍ പയ്യന്‍....
കനമില്ലാത്ത മെലിഞ്ഞ ശരീരങ്ങള്‍ ജനാല തുറന്നപ്പോഴുണ്ടായ കാറ്റിലാടി.
മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കല്‍ പണി ചെയ്തുണ്ടാ‍ക്കിയ കാശെല്ലാം ചിലവാക്കിയ ക്ഷയരോഗിയായ ബാലചന്ദ്രന്‍...സ്വപ്നങ്ങളുടെ ഒരു കൊച്ചു ശേഖരവുമായി അയാളോടൊപ്പം ഇറങ്ങിത്തിരിച്ച ഭാര്യ....എല്ലാവിഷയങ്ങള്‍ക്കും ക്ലാസ്സില്‍ ഒന്നാമതായിരുന്ന, ഹൃദ്രോഗിയായിരുന്ന മകള്‍...കളിച്ചു നടക്കേണ്ട, കളിച്ചു പഠിക്കേണ്ട പ്രായക്കാരനായ മകന്‍.....
ഗുണ്ടകള്‍ അകത്തേക്കു കടക്കവെ..ഞാന്‍ പുറത്തേക്കിറങ്ങി.
“റാസ്ക്കല്‍...2 ലക്ഷം പോയി...”
ഗുണ്ടകള്‍ കേള്‍ക്കാനായി അതു പറയവെ കണ്ണില്‍ നിന്നും തെറിച്ചു പോയ ചൂടുള്ള എന്തോ തുള്ളി എന്തായിരുന്നുവെന്നു ഞാന്‍ ശ്രദ്ധിച്ചില്ല....

written on february 18th after reading the news in a news paper about a family committed suicide in kerala.

Sunday, February 11, 2007

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം.

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡെ..
എല്ലാത്തിനും ഒരു പരിഹാര ദിനം
നോക്ക്, വാക്ക്, വാചാലമായ മൌനം
മനസ്സ്, ഹൃദയം, സ്നേഹം, ചൂട്, ചൂര്..
ഇവയെല്ലാം മറന്നവര്‍ക്കൊരൊറ്റ മൂലി..
അന്തര്‍ദ്ദേശീയ കാര്‍ഡുകള്‍ വാങ്ങുക്
(അന്തര്‍ദ്ദേശീയ സംഘങ്ങളാണീ
സഹായം ചെയ്യുന്നതെന്നു മറക്കരുതേ)
കാര്‍ഡിലൊന്നും എഴുതി വൃത്തി-യാക്കരുത്..
അതു വെറൂതെ കവറിലിട്ടു തുപ്പല്‍ തേച്ച്
ബൊക്കേക്കുള്ളില്‍ ഒളിപ്പിക്കും വിധം
പ്രദര്‍ശിപ്പിക്കുക.
ചുവന്ന റിബ്ബണ്‍ മറക്കരുതേ!
കുളിച്ചെന്നു വരുത്തുക..ഗന്ധങ്ങള്‍ പൂശുക..
വാതില്ക്കലെത്തുക..വിളി ബെല്ലമര്‍ത്തുക..
വാതില്‍ തുറക്കുന്നതാരായാലും
(വാലന്റൈന്‍സ് ഡേയ്ക്കാരെന്നൊന്നുമില്ലെന്നെ!)
കുലടേന്നു വിളിക്കുന്നതു കേള്‍ക്കാത്ത വിധം
പ്രിയതമേന്നു വിളിക്കുക.
കൈയ്യിലുള്ളതു വച്ചു നീട്ടുക.
ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടവളെങ്കില്‍
തീര്‍ച്ചയായും ഒരു ചുംബനം ഉറപ്പ്..
അത്രയെങ്കിലത്രയുമായില്ലേന്നു കരുതുക.
തിരിഞ്ഞു നടക്കുക.
വാലന്റൈന്‍സ് ഡേ ഫലിച്ചാല്‍
പുറകില്‍, നിന്റെ നിഴലിനു മുന്നിലായി
അവള്‍ കാണും.
വാലന്റൈന്‍സ് ഡേയല്ലെ..ഫെബ്രുവരി 14?
നാണം മറക്കുക..പരസ്പരം സ് നേഹിക്കുക.
മറക്കരുത്! പിന്നിനി ഒരു വര്‍ഷം..
പ്രേമത്തെ പറ്റി ഓര്‍ക്കാന്‍
നമുക്കു സമയം കിട്ടിയെന്നു വരില്ല..
(എന്റെ, നുള്ള് എന്ന കവിതാ പുസ്തകത്തില്‍ നിന്നും)

ആ-മുഖം

ആ-മുഖം
പോസ്റ്റുമാന്‍ നല്‍കിയ കത്തിലെ പരിചയമില്ലാത്ത കൈപ്പട നോക്കിക്കൊണ്ടു കത്തിന്റെ അരികുകള്‍ അവള്‍ ചൂണ്ടു വിരലാല്‍ അടര്‍ത്തി.
രണ്ടാമതൊന്നു കൂടി കത്തു വായിച്ച ശേഷമാണ് അവള്‍ക്കു കത്തെഴുതിയതാരാനെന്നു മനസ്സിലായത്.
അതയാളുടെ കത്തായിരുന്നു.
കേശവേട്ടന്‍ എന്നു വിളിച്ചു തുടങ്ങുമ്പൊഴേക്കും തന്നെ വിട്ടു പോയ തന്റെ ഭര്‍ത്താവിന്റെ..
ഇന്നു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അപ്പു , തന്റെ വയറ്റില്‍ അവന്റെ വരവറിയുക്കുമ്പഴേക്കും പോയിക്കഴിഞ്ഞിരുന്നയാള്‍ടെ..
പത്താം തീയതി..അതായത് ഇന്ന് ഇങ്ങോട്ടു വരുന്നത്രെ..
യാന്ത്രികമായി കുറച്ചു വിഭവങ്ങള്‍ ചേര്‍ത്തൊരു ഊണു തയ്യാറാക്കാനവള്‍ ഒരുമ്പെട്ടു.
--------------------------------------------------------------------------------------
അകലെ നിന്നും നടന്നടുക്കുന്നയാള്‍ടെ മുഖം വ്യക്തമാകുന്നതെ ഉണ്ടായിരുന്നുള്ളു.
പടി കടന്നു വരുന്ന ഭര്‍ത്താവിനെ നോക്കി, കതകു ചാരി അവള്‍ നിന്നു.
ഉമ്മറത്തു ചാരു കസേരയില്‍ ഇരുന്ന്‍ തോര്‍ത്തു കൊണ്ടയാള്‍ വിയര്‍പ്പകറ്റി.
“നിനക്കു സുഖല്ലേ..?”അയാള്‍ തിരിഞ്ഞ് അവളെ നോക്കി.
“പരമ സുഖം ...ങ്ങക്കൊ?” അവള്‍ തിരികെ ചോദിച്ചു.
അയാള്‍ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു.
അകലെ കിണറ്റിന്‍ കരയില്‍ , വരണ്ടുണങ്ങിയിരുന്ന ചളുങ്ങിയ ഇരുമ്പു തൊട്ടിയും നനയ്ക്കുന്ന കല്ലും ആ കണ്ണുകളില്‍ പ്രതിഫലിച്ചു.
“ഒന്നും അങ്ങട്ട് കരുതീതു പോലെ ശരിയായില്യ. ചെയ്തതൊക്കെ തെറ്റി...”ആരോടെന്നില്ലാതെ അയാ‍ള്‍ പിറുപിറുത്തു.
“സുമിത്രക്കെത്ര കുട്ട്യോളാ..” തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ തിരക്കാന്‍ തെല്ലു സങ്കോചം തോന്നി..അവള്‍ക്ക്.
“ഇല്ല്യ..ഒന്നൂണ്ടായില്ല്യ..കെട്ടു കഴിഞ്ഞു മുന്നു മാ‍സാ കഴിഞ്ഞപ്പോ...ഓളു പോയി...”
തല കുമ്പിട്ടിരുന്ന് കാലുകള്‍ അലസമായി ആട്ടിയിരുന്ന അയാളോട് അവള്‍ക്കു ദയ തോന്നി.
“വിസ്സിനസോ?”
“അതൊക്കെ ഓള്‍ടെ അനിയന്‍ ചെക്കന്‍ കൈക്കലാക്കി..ങാ..അതു പോട്ടെ..എന്റെ മോനെന്തിയേ?”
ആദ്യമായി അയാളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ,നൊംബരത്തിന്റെ, വിരഹത്തിന്റെ ഈര്‍പ്പം പ്രത്യക്ഷമായി.
“ഇസ്കൂളില്‍ പോയിരിക്യാ..”
“എത്രേലാ അവന്‍..?”
“മൂന്നില്..” അതു പറഞ്ഞ് അവള്‍ അടുക്കളയിലേക്കു നടന്നു.പുറകെ അയാള്‍ എത്തുമായിരിക്കും എന്നവള്‍ കരുതി.
“ന്താപ്പൊ? ഞാന്‍ പോയിട്ട്..ഏഴു വര്‍ഷായെക്കണു..!”
ആരോടെന്നില്ലാതെയാണിത്തവണയും അതയാള്‍ പറഞ്ഞത്.
അയാള്‍ അകത്തേക്കു വരുന്നില്ലായെന്നുറപ്പായപ്പോള്‍ കഴുകിയ വാഴയില നിലത്തു‍ വിരിച്ച്, അവള്‍ ഉമ്മറത്തേക്കു തല നീട്ടി.
“ഊണു കാലായി...വന്നോളു..!”
ചക്കയുടെ പൂഞ്ഞിയും കുരുവും കൊണ്ടുള്ള തുവരനും,ഭരണിയില്‍ ബാക്കിയുണ്ടായിരുന്ന കാളനും,കൊഴിഞ്ഞു വീണ കണ്ണിമാങ്ങ അരിഞ്ഞതും കൂട്ടി, ചുവന്നുരുണ്ട കുത്തരിച്ചോരുളയാക്കി ഉരുട്ടി അയാള്‍ നിറയെ ഉണ്ടു.
കൈ കഴുകി, മുറ്റത്ത് അയയില്‍ കാറ്റിലനങ്ങി കിടന്നിരുന്ന കരിമ്പനടിച്ച തോര്‍ത്തിലെ അവളുടെ ഗന്ധത്തില്‍ തുടച്ച്, അയാല്‍ കോലായില്‍ കിടന്നിരുന്ന ചാരു കസാലയില്‍ ഇരുന്നു.
പനാമ സിഗരട്ടെടുത്ത്, അതിന്റെ ഒരറ്റം കസാ‍ലയുടെ കാലില്‍ രണ്ടു തവണ തട്ടി,കത്തിച്ചു വലിക്കേ, അയാളുടെ കണ്ണുകള്‍ പടിക്കലേക്കു നീണ്ടു.
“എപ്പളാ അവന്‍ വര്യാ?” അയാള്‍ അകത്തേക്കു നോക്കി.
“മൂന്നു മണ്യാവും..”
“ഹായ്..ഒരു മണിക്കൂറുണ്ടിനീ..” അസ്വസ്ഥതയോടെ അയാള്‍ കസാലയുടെ കാലില്‍ കാല്‍ കയറ്റി വച്ച് ധൃതിയില്‍ ആട്ടി.
അവള്‍ ചിന്തിക്കയായിരുന്നു.....ഒരു മണിക്കൂര്‍ അവനേ കാത്തിരിക്കാന്‍ അയാള്‍ക്കു ബുദ്ധി മുട്ട് ! .പീടികത്തിണ്ണയിലോ ബസ്സ് സ്റ്റോപ്പിലോ ഇരിക്കേണ്ടി വന്നതു പോലെ...
‘ങ്ങക്കെന്നെ കാണാനും സംസാരിക്കാനും ഇപ്പളും തീരെ ഇഷ്ട്ടല്യാ ല്യേ കേശവാ..“ ധൈര്യം സംഭരിച്ചവള്‍ ചോദിച്ചു.
‘കേശവാന്നാ നീയെന്നേ വിളിക്യാ? ഇദന്നെ നെന്റെ കൊഴപ്പം..’ ആത്മഗതം പോലെ അയാള്‍ പറഞ്ഞു.
“ഒരു തവണ കേശവേട്ടാന്നു ഞാന്‍ വിളി തുടങ്ങിയപ്പൊ നിങ്ങളു പോയി...നീക്ഷ് കേശവേട്ടാന്നു വിളിച്ചാ..ഓനെ കാണാനും കൂടി നിക്കാണ്ട് ങ്ങളു പിന്നേം പോയാലോ?”
നിഷ്കളങ്കതയില്‍ ചാലിച്ചതായിരുന്നു അവളുടെ സംശയം.
---------------------------------------------------------------------
അകലെ, പടി കടന്നു വരുന്ന, തന്റെ കൊച്ചു പ്രതിരൂപത്തെ അയാള്‍ കണ്ടു.
അവന്‍ കൂടെ വന്നാ...ഞാ‍ന്‍ കൊണ്ടോവും..നീ തടുക്കരുത്..!”
അടുത്തു വരുന്ന അപ്പൂന്റെ നേര്‍ക്കു കൈ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനേ...!” മുഖമുയര്‍ത്തിയ അപ്പൂന്റെ, ഒട്ടിയ കവിളിനു മീതെ, കുഴിഞ്ഞ കണ്‍ തടങ്ങളില്‍, പ്രകാശിക്കുന്ന രണ്ടു കണ്ണുകള്‍ അയാള്‍ കണ്ടു.ആ പ്രകാശം തടുക്കാനാവാതെ ഒഴിഞ്ഞ്, കുനിഞ്ഞ്, അയാള്‍ തന്റെ ബാഗെടുത്തു.
“കുട്ടാ..ന്നെ മനസ്സിലായോ..നെനക്ക്..?”
അയാള്‍ അവന്റെ താടിയില്‍, താടിയെല്ലില്‍, മെല്ലെ പിടിച്ചു.
“ദാഡാ...നെനക്കായി കൊണ്ട്വന്നതാ..!”
ബാഗില്‍ നിന്നും മിട്ടായി എടുത്തയാള്‍ അവനു നേരെ നീട്ടി.
‘വാങ്ങിക്കോടാ..കാഡ്ബറീസ്സാ...”പകച്ചു നില്‍ക്കുന്ന അവനോടയാള്‍ പറഞ്ഞു.
“എന്നു വച്ചാലെന്താ?” ആദ്യമായി അവന്റെ ശബ്ദം അയാള്‍ കേട്ടു.
‘ന്ന്വച്ചാ...കാഡ്ബറീസ്സ്..ന്റെ ചോക്ലേറ്റ്...”
“ന്ന്വച്ചാലോ?”അപ്പൂന്റെ മുഖത്ത് അമ്പരപ്പു നിറഞ്ഞു.
ആ അമ്പരപ്പു മായും മുന്‍പേ തിരിഞ്ഞ് അവന്‍ അയാളെ നോക്കി.
മനസ്സിലാകാത്ത കാഡ്ബറീസ് എന്ന സാധനവും നീട്ടി നില്‍ക്കുന്ന അപരിചിതനെ അവന്‍ തുറിച്ചു നോക്കി.
“ങ്ങളാരാ?”
തന്നെ തന്നെ നോക്കി നില്‍ക്കുന്ന അപരിചിതന്റെ കണ്ണുകളില്‍ നിന്നും കുടു കുടാന്നു കണ്ണീര്‍ ഒഴുകിയിറങ്ങുന്നത് അവന്‍ കണ്ടു.
‘നെനക്കെന്നേ അറിയില്ലേ..?”തകര്‍ന്ന ഹൃദയത്തോടെ അയാള്‍ നിന്നു.
“പരിചയമില്ലാത്തോരോടൊന്നും മിണ്ടരുത്..അവരു തരുന്നതൊന്നും വാങ്ങരുത് എന്നു പറഞ്ഞിട്ട്..അംമ് ങ്ങന്യെ..നോക്കി നില്‍ക്യാ?അകത്തു കയറി വാതിലു പൂട്ടമ്മേ”
വിറയ്ക്കുന്ന ശബ്ദത്തില്‍ അതു പറഞ്ഞ്, തന്റെ എലുമ്പന്‍ ശരീരം ഉലച്ചുകൊണ്ടോടി അവന്‍ അകത്തു കയറി.
വേഗം തിരികെ അടുക്കളയിലേക്കു വന്ന്, ചുവന്ന കണ്ണുകളുമായി വിശ്രമിക്കുന്ന അടുപ്പിലേക്കു നോക്കി അവള്‍ നിന്നു. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ടെന്നോണ0 മൂടിക്കെട്ടി നിന്ന്, പെട്ടെന്നു പെയ്യുന്ന ഒരു മഴ പോലെ അവള്‍ പെയ്തിറങ്ങി....

വനിത മാസികയില്‍ പ്രസിദ്ധീകരിച്ചത്.

Friday, February 2, 2007

പുതിയ കവിതകള്‍

പിള്ളയും കള്ളവും
പിള്ള മനസ്സില്‍ കള്ളമില്ലെന്നൊരു
പിള്ള പറഞ്ഞു.
കള്ള മനസ്സില്‍ പിള്ളയില്ലെന്നങ്ങു
ഞാനും പറഞ്ഞു.

മൂര്‍ദ്ധന്യം
വളഞ്ഞു പുളഞ്ഞു..
കെട്ടി പുണര്‍ന്ന്‍
വിയര്‍ത്തൊലിച്ചു..
ശീല്‍ക്കാരമുയര്‍ത്തി
കരഞ്ഞും ചിരിച്ചും..
ആലിംഗനത്തിലമര്‍ന്ന്
ഉശ്ച്വസിച്ചു നിശ്വസിച്ച്..
തളര്‍ന്നു..കണ്ണടച്ച്
“മതി മതി..വൃത്തികേട്...!
മൂക്കത്തു വിരല്‍ ചേര്‍ത്തവള്‍
പുളഞ്ഞു

‘മലയോരപാതയിലൂടെ..
മഴയത്തുള്ള യാത്രയെ
ക്കുറിച്ചാ ഞാന്‍ പറഞ്ഞെ..“
ഞാന്‍ ആശ്ചര്യം കൂറി..
“ഉവ്വ ഉവ്വ...“
അവള്‍ടെ കവിള്‍ തുടുത്തു..
“എങ്കില്‍..മലയോരത്തു കൂടി
മഴയത്തു ഒരു യാത്ര പോയാലൊ?“
ഇപ്പോള്‍ എനിക്കാണു നാണo വന്നത്..

(ദുബായില്‍ ഇന്നലെ പെയ്ത മഴ എന്നെ കൊണ്ട് എഴുതിച്ചത്.)
FEBRUARY 3 , 2007

Thursday, February 1, 2007

അരുന്ധതീ വിലാപം

എത്രയും പ്രീയപ്പെട്ട അങ്ങേയ്ക്ക്...
മരുഭൂമിയില്‍ അങ്ങേയ്ക്ദ് സുഖമാണോ?
ഓര്‍ക്കുന്നുണ്ടാവുമൊ എന്നെ?
ആല്‍ വൃക്ഷവും പാലമരവും കനത്ത നിഴല്‍ വീഴ്ത്തിയിരുന്ന കാവിലും, പച്ച നിറം പടര്‍ത്തി നിശ്ചലം കിടക്കും കുളത്തിന്റെ അങ്ങേക്കരയിലെ മറപ്പുരയ്ക്കുള്ളിലും പിന്നെ..യാത്ര പോലും പറയാതെ ചുവന്ന വര പോലെ അകലേയ്ക്കു കോറിയിട്ട മണ്‍ നിരത്തിലൂടെ , തോളില്‍, പുറകിലോട്ടു ചാഞ്ഞു വീണുലയുന്ന ബാഗുമായി അങ്ങു നടന്നു നീങ്ങിയ പുലരിയിലും മാത്രമല്ലെ നമ്മള്‍ തമ്മില്‍ കണ്ടിട്ടുള്ളു?
ആകെയുള്ളതെല്ലാം നല്‍കി, സഹോദരിമാരുടെ മംഗല്യം കഴിക്കുമ്പോള്‍, മണിയറയിലേക്കൊരു ഗ്ലാസ്സുമായി അവരെ അയയ്ക്കുമ്പോഴൊക്കെയും ഞാന്‍ അങ്ങയെ ഓര്‍ക്കുമായിരുന്നു.
യൌവനം എന്നെ തൊട്ടുണര്‍ത്തി അടക്കം പറയുമായിരുന്നു..”സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണു കുട്ടീ”-ന്ന്
അങ്ങാശിച്ചതായ ജീവിത കര്‍മ്മങ്ങളൊക്കെയും എന്റെ ധനത്താല്‍ നേടുമ്പൊഴും..
അങ്ങാശിച്ച സുഖങ്ങളൊക്കെയും എന്റെ മെയ്യില്‍ കവരുമ്പൊഴും ഞാന്‍ കൊതിച്ചിരുന്നു...
അങ്ങൊരിക്കല്‍ എന്നെപ്പോലെയൊരു മനുഷ്യ ഹൃദയം നേടുമെന്നും സ്ത്രീയെന്ന ധനം ഞാ‍നാണെന്ന് ഉള്ളറിവു നേടുമെന്നും.
ജോലി കിട്ടിയെന്ന് അങ്ങ് അങ്ങയുടെ അമ്മയ്ക് എഴുതിയ കത്തിലും , തുടര്‍ന്ന് വരാതാവും വരെ വന്നിരുന്ന കത്തുകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തുകയൊന്നും കണ്ടില്ലെന്ന് അങ്ങയുടെ അമ്മ വിങ്ങുമ്പോഴും , ആ കത്തിലെവിടെയോ, ന്നെക്കുറിച്ചൊരു വരി, അവര്‍ വായിക്കാന്‍ മറന്ന്, കിടപ്പുണ്ടാവുമെന്ന് ഞാന്‍ നിനച്ചിരുന്നു.
ന്റെതായിരുന്ന എല്ലാം ഞാനങ്ങേക്കു നല്‍കി കഴിഞ്ഞിരുന്നതിനാലും അതു കവരുവാന്‍ അങ്ങു കാട്ടിയ കൌശലം എനിക്കിഷ്ടപ്പെട്ടിരുന്നതിനാലും, നിയൊരാള്‍ക്കു നല്‍കുവാന്‍ എന്നില്‍ യാതൊന്നും ബാക്കിയില്ലത്തതിനാലും ഞാനങ്ങയേ കാത്തിരിക്കുകയാണ്.
ഈയിടെ കൂടി, മനസ്സിലേ ചിത്രത്തിലെ, ചിലന്തി, വല നെയ്ത മറ-വിയിലൂടെ അങ്ങെന്നേ നോക്കുന്നതായി എനിക്കു തോന്നിയിരുന്നു.
ചക്രവാളത്തില്‍ നിന്നും പടരുന്ന, ചുവപ്പു നിറത്തിനിടയിലൂടെ പറന്നടുക്കുന്ന കിളിക്കൂട്ടങ്ങളോടും, കറുത്തിരുണ്ട ആകാശത്തു നിന്നും പ്രത്യാശയുടെ കിരണങ്ങളായി തെളിഞ്ഞു മറയുന്ന കൊള്ളിയാനുകളോടും അങ്ങയേക്കുറിച്ചന്വേഷിച്ചു മടുത്തതിനാലാണ് ഞാനീ കത്തയക്കുന്നത്.
പുതുമഴയുടെ ഗന്ധം ശരീരത്തെ ഉത്തെജിപ്പിക്കുമ്പോള്‍, നഷ്ടപ്പെടുന്ന പ്രായത്തിന്റെ ...ഗദ്ഗദങ്ങളറിയുമ്പോള്‍, അങ്ങെയ്ക്ക്, ഈ കത്ത്, എഴുതാതിരിക്കാനാവില്ലെന്നു ഞാന്‍ തീര്‍ച്ചയാക്കുകയായിരുന്നു.
ഈ കത്ത് അങ്ങേയ്ക്കു കിട്ടിയിരിക്കുന്നുവെന്നും(അധികം ) വൈകാതെ എനിക്കയി അങ്ങ് യാത്ര തിരിക്കുമെന്നും പ്രതീക്ഷിച്ചു കത്തു ചുരുക്കട്ടെ...
മറക്കരുതേ...
സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണ്.....പ്രായവും...

(ഈ കത്തിനു ഞാനെന്തു മറുപടിയാണെഴുതുക?)
നുള്ള് ..കവിതാ സമാഹാരത്തില്‍ നിന്നും.......