Time Pass

Sunday, April 15, 2007

ആഴം രണ്ട്ടാം ഭാഗം

അനൌണ്‍സ് മെന്റിനവസാനം ആ യുവാവ് നീന്തല്‍ക്കുളത്തിലെ ജലപ്പരപ്പിലേക്കു കുതിച്ചു ചാടി।
കൈയടികള്‍ നിലയ്ക്കുന്നതിനു മുന്‍പു തന്നെ ജലപ്പരപ്പില്‍ അയാളുടെ വിളറി വെളുത്ത ചുവന്ന മുഖം ദൃശ്യമായി।കിതച്ചിരുന്ന അയാളുടെ മുഖത്ത് നിരാശയും ജീവന്‍ തിരിക ലഭിച്ചതിലുള്ള സന്തോഷവും ഒരുമിച്ചു തെളിഞ്ഞു।
അയാള്‍ കരയില്‍ കയറുമ്പോഴേക്കു തന്നെ, സമൂഹത്തില്‍ പ്രശസ്തനും മാന്യനുമായ ഒരാ‍ള്‍ കോട്ടും റ്റൈയും അഴിച്ച് രംഗത്തെത്തിയിരുന്നു।
അദ്ദേഹവും ജലപ്പരപ്പിലേക്കു ചാടി।
നിമിഷ നേരത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ അനുയായികള്‍ അതോ സുരക്ഷാ ഉദ്യോഗസ്ഥരോ, നീന്തല്‍ കുളത്തിലേക്കു ചാടുകയും താമസിയാതെ ആ പ്രധാന വ്യക്തിയെ രക്ഷിച്ചു കൊണ്ടു വരികയും ചെയ്തു।
നേരം കടന്നു പോകും തോറും മത്സരത്തിന്റെ രസം നശിച്ചു കൊണ്ടിരുന്നു।ഒരാള്‍ പോലും ഒരു മിനിറ്റു പോലും ആഴമേറിയ ആ ജലാശയത്തില്‍ ചിലവഴിക്കാതെ തിരികെ വന്നു കൊണ്ടിരുന്നു।
ആളൊഴിയവെ പെട്ടെന്നു ഞാന്‍ എന്നെ പറ്റി,എന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയേ പറ്റി,എന്റെ നിസ്സഹായാവസ്ഥയെ പറ്റി ഓര്‍ത്തു....ഞാന്‍ വരുന്നതും കാത്ത്॥വീട്ടില്‍ എത്ര പേര്‍...നിസ്സാരം കടുകു മുതല്‍ ഉടന്‍ വേണ്ട മരുന്നു വരെ എന്തെല്ലാം ആവശ്യങ്ങള്‍!...പത്തു പവന്‍ കിട്ടിയാല്‍ ഒരിക്കലും വിരിയാത്ത പുഞ്ചിരി തന്റെ കുടുംബാംഗങ്ങളുടെ മുഖങ്ങളില്‍ കാണാന്‍ കഴിയും...ആദ്യമായി അമ്മാവന്‍ ഉറക്കെ പറയും....ഓ॥”അനന്തിരവന്‍ കുടുംബത്തിലേക്കു വരുമാനം കൊണ്ടുവന്നിരിക്കുന്നു....’
“സര്‍..ഞാനൊന്നു ശ്രമിച്ചോട്ടെ?” ഒരു മാന്യന്റെ അടുത്തു ചെന്നു ഞാന്‍ പതിയെ ചോദിച്ചു।
അയാള്‍ എന്നെ അടിമുടി നോക്കി.
‘കോട്ടും റ്റൈയും ഒന്നുമില്ല അല്ലേ?”
വെള്ളത്തില്‍ ചാടാന്‍ കോട്ടെന്തിനാ എന്നു ചോദിക്കാതെ ഞാന്‍ വിനയത്തോടെ പറഞ്ഞു..”തിരക്കിനിടയില്‍ എടുത്തില്ല....!”
ആളൊഴിഞ്ഞു തുടങ്ങിയിരുന്നു.ചാടുന്നവര്‍ അപകടത്തില്‍ പെട്ടാല്‍ രക്ഷിച്ച് ചികിത്സിക്കാന്‍ തയ്യാറായി നിന്നവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു.
“ഉം ശരി ..ശ്രമിച്ചു നോക്കിക്കോളോ”‍ അയാള്‍ എന്നേ നോക്കാതെ പറഞ്ഞു.
നീന്തലറിയോ എന്നാരും ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ പതിയെ, മുഷിഞ്ഞ ഷര്‍ട്ടും പാന്റും അഴിച്ച് വച്ച് ഞാ‍ന്‍ നീന്തല്‍ കുളത്തിലേക്കിറങ്ങി.
ഇരുട്ടി തുടങ്ങിയിരുന്നു.ആഴത്തില്‍ ഒന്ന് ശ്വാസമെടുത്ത് വെള്ളത്തിലേക്കൂളിയിടുമ്പോള്‍ എന്റെ ലക്ഷ്യം സ്വര്‍ണം മാത്രമായിരുന്നു.
താഴെ, ചങ്ങലയില്‍ പൊതിഞ്ഞ പെട്ടി തുറക്കുമ്പോള്‍ പുറത്തേക്കു വീടാനിനി ഇല്ലാത്ത വിധം ശ്വാസം ഞാന്‍ നിശ്വസിച്ചു കഴിഞ്ഞിരുന്നു.
ചങ്ങലയില്‍ നിന്നും വിമുക്തമാക്കപ്പെട്ട സ്വര്‍ണ്ണമാല, തണുത്ത ജലത്തില്‍ വിറച്ചിരുന്ന എന്റെ കൈയ്യില്‍ ഇരുന്നു തിളങ്ങി..
‘മോനേ..നീ ഒരു കുടുംബത്തെ രക്ഷിച്ചു...’ അമ്മയുടെ ശബ്ദം ഞാന്‍ കേട്ടു.
“അവന്‍.....ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ..അവന്‍ നല്ല മനസ്സുള്ളവനാ” അമ്മ അച്ചനോടു അഭിമാനത്തോടെ പറയുന്നതു ഞാന്‍ കേട്ടു.
തിരികെ മുകളിലേക്ക് ഉയരാന്‍ ആഞ്ഞ എന്റെ കാലില്‍ ഭാരിച്ച ചങ്ങല ചുറ്റിയതു ഞാന്‍ കണ്ടു
34വയസ്സായി നിന്റെ പെങ്ങള്‍ക്ക്.ആദ്യം അവളുടെ കല്യാണം നടത്തണം.എന്നിട്ടു മതി എന്റെ കണ്ണ് ഓപ്പറേഷനൊക്കെ....” അമ്മൂമ്മ തന്റെ തൊലി പോലെ ചുളുങ്ങിയ വെറ്റിലയുടെ ഞെട്ട് അടര്‍ത്തി മാറ്റുകയായിരുന്നു.
സ്വര്‍ണ്ണം....കയ്യില്‍...മുകളിലേക്കുയരാന്‍ പറ്റുന്നില്ല...ശ്വാസം നിലയ്ക്കുന്നു...ഞാന്‍ പിടഞ്ഞുകൊണ്ടിരുന്നു.
കൂടുതല്‍ കൂടുതല്‍ കുരുങ്ങിക്കൊണ്ടിരുന്ന ചങ്ങലയില്‍, തണുത്ത ജലത്തില്‍ , എന്റെ കണ്ണില്‍ നിന്നുമടര്‍ന്ന രണ്ടു തുള്ളി കണ്ണുനീര്‍ കൂടി കലര്‍ന്നു...
“ ഓ!ഇനി അവന്‍ അപ്രത്തു കൂടിയെങ്ങാനും സ്വര്‍ണ്ണവുമായി കടന്നു കാ‍ണും...”
മുകളില്‍ എന്നെ കാത്തു മടുത്ത മാന്യന്‍ പതിയെ തിരിഞ്ഞു നടന്നു....