Time Pass

Tuesday, January 5, 2010

നുള്ള്: അശുഭ ചിന്തകള്‍

നുള്ള്: അശുഭ ചിന്തകള്‍

അശുഭ ചിന്തകള്‍

കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസ്സില്‍ യുവാവും യുവതിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. ആത്മഹത്യയാണോ അപകടമരണമാണോ എന്നു പറയാറായിട്ടില്ലെന്നു പോലിസ്....
വാഗ്ദാനങ്ങള്‍ നല്‍കി എവിടെനിന്നോ കൂട്ടിക്കൊണ്ടു വന്ന് യുവതിയെ പാളത്തിലേക്കു തള്ളിയിടാന്‍ ശ്രമിക്കവേ യുവാവും അപകടത്തില്‍ പെട്ടതാവാം എന്നു നാട്ടുകാര്‍.......
പത്രത്തില്‍ വന്ന ഈ വാര്‍ത്ത നിങ്ങളും വായിച്ചിരിക്കാം..പത്ര വാര്‍ത്ത തുടരുകയാണ്..
രാത്രി 9നും പുലര്‍ച്ചെ 3നും ഇടയിലാവാം അപകടം നടന്നത് എന്നു കരുതുന്നു.ട്രെയിനിടിച്ച ബൈക്കില്‍ നിന്നും തെറിച്ചു വീണ സുരേഷ്(36) സുനിത(32) എന്നിവരുടെ മ്രുതദേ , ഇടിയുടെ ആഘാതത്താലാവണo, അകലെയുള്ള കുറ്റിക്കാട്ടിലേക്കു തെറിച്ചു വീണ നിലയിലാണ് കാണപ്പെട്ടത്......
നിര്‍വ്വികാരതയോടെ ഇതു വായിച്ച് നിര്‍ത്തി അടുത്ത വാര്‍ത്തയിലേക്കു കടക്കുകയാണു നിങ്ങള്‍..അല്ലേ..?
എന്തുകൊണ്ടൊ..ആ വാര്‍ത്ത വീണ്ടും വീണ്ടും വായിക്കുവാന്‍ മനസ്സ് എന്നെ നിര്‍ബന്ധിക്കുന്നു. ആ വരികളില്‍ നിന്നും കണ്ണിനെ പറിച്ചു മാറ്റി മറ്റൊരു വാര്‍ത്തയിലേക്കു നടുവാന്‍ എനിക്കാ‍കുന്നില്ല....
കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസില്‍ കാവല്‍ക്കാരനെ നിയോഗിക്കാമെന്ന് റയില്‍വെ വാഗ്ദാനം നല്‍കിയിരിക്കുന്നു.. അങ്ങിനെ ഇവരുടെ രക്തസാക്ഷിത്വം കൂടൂതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചിരിക്കുന്നു. നമ്മുടെ നാട് അങ്ങിനെയാണ്..കടത്തു വള്ളത്തിന്റെ സുരക്ഷ, തേക്കടീയിലെ ബോട്ട്...ഇതൊക്കെ ഉണ്ടായാല്‍ മാത്രമെ ഈത്തരം അപകട സാധ്യതകളേ പറ്റി നമ്മള്‍ ഓര്‍ക്കു....
എനിക്കു പക്ഷെ...ഈ വാര്‍ത്തയില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലല്ലൊ...ആരായിരിക്കും ഇവര്‍...എന്തിനാണ് രാത്രി 9 നും 3നും ഇടയ്ക്ക് അവര്‍ അതു വഴി വന്നത്??
......................
ഭൂത കാലം-സുരേഷ്
-------------------
നനുത്ത വെളുത്ത പട്ടു കൊണ്ട് നിലാവ് പ്രക്രുതിയെ ആകെ പുതപ്പിച്ചിരിക്കയാണ്.അര്‍ദ്ധ വ്രുത്താക്രുതിയില്‍ നിന്നിരുന്ന ചന്ദ്രന്റെ മേല്‍ അപ്രതീക്ഷിതമായി കറുത്ത കരിയിലകള്‍ പോലെ തോന്നിച്ച കാര്‍മെഘത്തുണ്ടൂകള്‍ അക്രമണം തുടങ്ങി.
ചുവന്ന പെന്‍സില്‍ കൊണ്ടു വര വരച്ചതു പോലെ കാണപ്പെട്ട ചെമ്മണ്‍ നിരത്തില്‍ നിന്നും സുരേഷ് ടാറിട്ട റോഡിലേക്ക് ബൈക്കോടീച്ചു കയറ്റി...
ടെലിവിഷന്‍ ടെക്നിഷ്യനായിരുന്ന സുരേഷ്, അകലെയൊരു വീട്ടില്‍ ടീവി റിപ്പയര്‍ ചെയ്യാന്‍ പോയി മടങ്ങുകയായിരുന്നു. ആരെയൊക്കെയൊ കാണിച്ചു നശിപ്പിച്ച പഴയ ടീ വി, പഴയ സ്ഥിതിയിലാക്കാന്‍ തന്നെ കുറെ സമയം എടുത്തു.മാറ്റിയ ഉപകരണങ്ങളുടെ വിലയുള്‍പ്പെടെ 550 രൂപ് ചോദിച്ചിട്ട് കിട്ടിയതോ...400 രൂപയും.
പെട്രോള്‍ ഉള്‍പ്പെടെ ചിലവു കഴിഞ്ഞ് ഇന്നത്തെ വരുമാനം 120 രൂപ!സുരേഷ് ചിന്തിക്കയായിരുന്നു.
രാവിന്റെ കറുപ്പുടുത്ത മരങ്ങള്‍ ഇരുളിനെ കീറീമുറീച്ചു വരുന്ന സുരേഷിനെ നിസ്സംഗതയോടെ നോക്കി നിന്നു.
രാത്രി 9 മണീയാകാറായിരുന്നു..9 മണിക്കുള്ള ട്രെയിനില്‍ അനിയത്തി എത്തും. എത്രയും വേഗം റയില്‍ വെ സ്റ്റേഷനില്‍ എത്തിയാല്‍ വീട്ടിലേക്ക് അവളേയും കൂട്ടാം...രാത്രി അസമയത്ത് ഒരു ഓട്ടോയില്‍ സഞ്ചരിക്കുന്നതും അതു വഴി വീടു വരെ എത്താന്‍ 30 രൂപ ചിലവഴിക്കുന്നതും ലാഭിക്കാം....സുരേഷ് ബൈക്കിന്റെ വേഗത കൂട്ടി.

ഭൂതകാലം- വിലാസിനി
-------------------
മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെലിച്ചത്തില്‍ കൂടുതല്‍ അരണ്ടതായി തോന്നിച്ച മുഖത്തോടെ വിലാസിനി തിണ്ണയിലിറങ്ങി നിന്നു.പുറത്ത് ഊടു വഴിയിലൂടെ ചൂട്ടു കറ്റകള്‍ ഏന്തി വലിഞ്ഞു നടക്കുന്ന മുഖം വ്യക്തമാകാത്ത മനുഷ്യരെ നോക്കി അവര്‍ നിന്നു.
ടീവി നന്നാക്കാനെന്നു പറഞ്ഞു ഉച്ചക്കുണ്ണാതെ പോയതാണു സുരേഷ്...പുറത്തു നിന്നവന്‍ ഒന്നും കഴിക്കാറുമില്ല..കടങ്ങളും ബാധ്യതകളും പകുതി തീര്‍ത്തപ്പോഴെക്കു തന്നെ അവന് പ്രായമേറിയതു പോലെ..
പണ്ട് എണ്ണ് തേപ്പിച്ച് കുളിക്കാന്‍ വിളീക്കുമ്പോള്‍ നിക്കറിടാതെ പറമ്പു മുഴുവന്‍ ഓടി നടന്നിരുന്ന കൊച്ചു സുരേഷിനെ അവര്‍ ഓര്‍ത്തു.
മൂന്നു പെങ്ങമ്മാരുടെ വിവാഹം വരുത്തി വച്ച കടങ്ങള്‍..പകുതി തീര്‍ന്നിട്ടെ ഉള്ളു...ഇനി സുനിതയുടെ വിവാഹം..അതിനായി സ്വര്‍ണ്ണവും പണവും തയ്യാറാക്കാന്‍ രാപകല്‍ അദ്ധ്വാനിക്കുന്ന തന്റെ ഏക മകന്‍. ഒരിക്കല്‍ അവനും ഭാര്യയും സുനിതയും ഭര്‍ത്താവും ഒക്കെയായി ഒരു ദിവസമെങ്കിലും സന്തോഷമായി ഒന്നു കഴിയാന്‍ പറ്റണെ ദൈവേ...അവര്‍ പ്രാര്‍ത്ഥിച്ചു.

ഭൂതകാലം- രാഘവന്‍
---------------------
തൊഴുത്തില്‍ മെലിഞ്ഞുണങ്ങിയ പശുക്കള്‍ക്ക് ഉണങ്ങിയ വയ്കോല്‍ വലിച്ചിട്ടു കൊടുക്കവേ രാഘവന്‍ നായര്‍ ഇടി മുഴങ്ങുന്ന ആകാശത്തേക്കു നോക്കി.. സുരേഷ് വരാന്‍ സമയമായല്ലോ? അയാള്‍ നടുവിന് കൈ കൊടുത്ത് നിവര്‍ന്നു നിന്നു.
പഠിപ്പിച്ചു വലുതാക്കി വിട്ടവരൊക്കെയും വിവാഹം കഴിഞ്ഞതു മുതല്‍ വീടു മറന്ന് അകന്നകന്നു പോയപ്പോഴും തന്നെയും വിലാസിനിയെയും പൊന്നുപോലെ നോക്കാന്‍ രണ്ടു മക്കളെ ദൈവം തന്റെ കൂടെ നിര്‍ത്തി.നല്ല നല്ല ആലോചനകള്‍ സുനിതയ്ക്കാണ് വന്നു തുടങ്ങിയത്..കാരണം അവള്‍ക്കു ജോലിയുണ്ടല്ലോ താഴെയുള്ള സഹോദരിമാര്‍ക്കായി അവള്‍ ഓരൊറോ ഭാഗ്യവും ഒഴിഞ്ഞു കൊടൂത്തു.തകര്‍ന്നടിഞ്ഞു പോകുമായിരുന്ന തന്റെ കുടുംബത്തെ രണ്ടു അംഗരക്ഷകരെ പോലെ ഇരുവശവും നിന്നു താങ്ങി നിര്‍ത്തിയ തന്റെ മക്കള്‍..എന്തു കൊണ്ടോ അയാള്‍ക്കവരെ ഉടനെ കാണണമെന്നു തോന്നി.

വര്‍തമാനകാലത്തിന്റെ തുടക്കം- സുരേഷ്
-------------------------------
ട്രെയിന്‍ പോയോ എന്നു സുരേഷിനു യാതൊരു അറിവും ഉണ്ടായിരുന്നില്ന.സാരമില്ല അഞ്ചു പത്തു മിനിറ്റു വൈകിയാലും അവള്‍ കാത്തു നില്‍ക്കുമായിരിക്കും..ഒരു മൊബൈല്‍ ഫോണില്ലാത്തതിന്റെ ബുദ്ധിമുട്ട് ഓര്‍ത്തുകൊണ്ട് സുരേഷ് ബൈക്ക് ആളീല്ലാത്ത ലെവല്‍ ക്രോസ്സിലൂടെ പാളത്തിലേക്കെ ഓടിച്ചു കയറ്റി.
പെട്ടെന്നാണ് ശക്തിയേറിയ ഒരു പ്രകാശഗോളം തന്റെ ഇടത്തു വശത്തു തെളീഞ്ഞത് സുരേഷ് കണ്ടത്.സുരേഷ് ഞെട്ടി..ട്രെയിനിന്റെ ഇടിയുടെ ആഘാതത്താല്‍ കൈതക്കാട്ടിലേക്കു തെറിച്ചു വീണ സുരേഷ് പിറുപിറുക്കുന്നുണ്ടായിരുന്നു...”മരിക്കാന്‍ സമയമില്ല...എനിക്കു ജീവിക്കണം.....ദൈവമേ...”
വര്‍ത്തമാനകാലത്തിന്റെ തുടക്കം- ട്രെയിന്‍ ഡ്രൈവര്‍
കട കട ശബ്ദങ്ങളും ഡീസലിന്റെ പുകയും നിറഞ്ഞ എഞ്ചിന്‍ റൂമില്‍ അടുത്ത സ്റ്റേഷന്‍ അടുക്കാറായതിനാല്‍ എഞ്ചിന്റെ വേഗത കുറയ്ക്കാന്‍ ഒരുമ്പെടുകയായിരുന്നു ഡ്രൈവര്‍ ചാക്കോ.
വലതു വശത്തു നിന്നും പാളത്തിലേക്കു ചാടിക്കയറിയ ഒരു ബൈക്ക് അയാള്‍ കണ്ടു.അതില്‍ ഭീതി പടര്‍ന്ന മുഖത്ത് ദയനീയത നിഴലിക്കുന്ന ഭാവത്തോടെ തന്നെ നോക്കി അരുതേ...യെന്ന് കൈയുയര്‍ത്തുന്ന യുയാവ്..ആ‍ കണ്ണുകള്‍...ക്യാബിനില്‍ വിറയ്ക്കുന്ന കരങ്ങളാല്‍ മുഷിഞ്ഞ ടൌവ്വല്‍ വലിച്ചെടുത്ത് മുഖം പൊത്തി ചാക്കോ നിന്നു.
വര്‍ത്തമാനകാലത്തിന്റെ തുടക്കം-ഗുണ്ടകള്‍
മുതലാളിമാരും രാഷ്ട്രീയനേതാക്കളും പണ്ട് രഹസ്യ യോഗങ്ങള്‍ക്കു മദ്യവും മറ്റുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോ ഇവര്‍ക്കെല്ലാം പെമ്പിള്ളെരെ കൂടീ വേണംന്നായാല്‍ എന്തു ചെയ്യും ..പകല്‍ മുഴുവന്‍ ഒരു പെണ്ണിനെ തേടി അലഞ്ഞ ഗുണ്ട നേതാവ് പിറു പിറുത്തു..
റയില്‍ വെ സ്റ്റേഷനില്‍ ഒറ്റയ്ക്കു വന്നിറങ്ങാനിടയുള്ള ആരെയെങ്കിലും തേടാനായി ആഡംബര കാര്‍ ഗുണ്ട അങ്ങോട്ടു വിട്ടു.

വര്‍തമാനകാലത്തിന്റെ തുടക്കം- സുനിത
-----------------------------
മണി ഒന്‍പതര ആയിട്ടും കാണാത്ത ചേട്ടനെ പറ്റി ആധിയുയരുന്ന മനസ്സുമായി അവള്‍ നിന്നു. കല്യാണം ഉറപ്പിച്ചിരിക്കുന്ന് വീടും അടുത്താണ്..അസമയത്തു താനിവിടെ ഒറ്റയ്ക്കു നില്‍ക്കുന്നതവരാരെങ്കിലും കണ്ടാല്‍...അവള്‍ ചിന്തിക്കയായിരുന്നു
തുടരെ തെളിഞ്ഞിരുന്ന മിന്നലുകള്‍ക്കകമ്പടിയായി മുഴങ്ങിയിരുന്ന ഇടിയുടെ ശബ്ദം കനത്തുകൊണ്ടിരുന്നു.
കീറിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ഒരാള്‍ പ്ലാറ്റ്ഫോമിന്റെ തൂണു മറഞ്ഞു നിന്ന് മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തി.
അല്‍പ്പ സമയത്തിനകം റയില്‍ വേ സ്റ്റേഷന്‍ പരിസരത്തേക്ക് ഒരു ആഡംബര കാര്‍ കടന്നു വന്നു..
സുനിതയുടെ അടുത്തേക്കു വന്നു കിതച്ചു നിന്ന വാഹനത്തിന്റെ താഴ്ന്ന ഗ്ലാസ്സിലൂടെ ഒരു മാന്യന്റെ മുഖം തെളിഞ്ഞു.
“ടീ വി നന്നാക്കുന്ന സുരേഷിന്റെ സിസ്റ്ററല്ലേ...?”
അതെയെന്നവള്‍ തലയാട്ടി.
“സുരേഷ് വീട്ടില്‍ വന്നു ടീവി റിപ്പയര്‍ ചെയ്തിരുന്നു.പോകുമ്പോള്‍ റിപ്പയര്‍ ചെയ്ത ഉപകരണങ്ങള്‍ എടുക്കാന്‍ അയാള്‍ മറന്നു. അതടുക്കാന്‍ വന്നിട്ടു പോകാന്‍ തുടങ്ങുമ്പോ ബൈക്കു സ്റ്റാര്‍ട്ടാകുന്നില്ല. അപ്പോഴാണ് സുരേഷ് പറയുന്നത് അനിയത്തി ഇവിടെ കാത്തു നില്‍ക്കും ഒറ്റയ്ക്കാണെന്ന്..എന്നാല്‍ പിന്നെ അനിയത്തിയേ വിളിച്ചു കൊണ്ടു വരാമെന്നു ഞാന്‍ പറഞ്ഞു ...കേറിക്കോളു...”
ഗ്ലാസ്സില്‍ വന്നു പതിച്ച മഴത്തുള്ളികളെ അതേ വേഗതയില്‍ തന്നെ വൈപ്പറുകള്‍ തേയ്ച്ചു മായിച്ചു കൊണ്ടിരുന്നു.
മഴയ്ക്കു ശക്തിയേറുകയായിരുന്നു.ഇടിമിന്നലുകള്‍ തുടരെത്തുടരെയുണ്ടായി.മിന്നലിന്റെ പ്രഭയില്‍ റയില്‍ വേ സ്റ്റേഷന്‍ പരിസരം ഒരു പഴയ കോട്ട പോലെ തെളിഞ്ഞു മറഞ്ഞു.
മടിച്ചു മടീച്ചവള്‍ തുറന്ന പിന്‍ വാതിലിലൂടെ ഉള്ളിലേക്കു കയറി.
മിന്നലിന്റെ വെളിച്ചത്തില്‍ വാഹനത്തിനുള്ളില്‍ മുന്നിലും പിന്നിലുമായി ഇരുന്നിരുന്ന സമൂഹത്തിലെ പല തട്ടുകളില്‍ മാന്യന്മാരായി വിരാജിച്ചിരുന്നവരുടെ കണ്ണുകളില്‍ തെളിഞ്ഞ വന്യത കണ്ടവള്‍ ഞെട്ടി.
വര്‍ത്തമാനകാലത്തിന്റെ ഒടുക്കം-സുനിത
അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
മഴ ശമിച്ചിരുന്നു.
റയില്‍ വേ ട്രാക്കിലേക്ക് ഓടീക്കയറിയ ആഡംബര വാഹനത്തില്‍ നിന്നും വലിച്ചെറിയപ്പെട്ട സുനിതയുടെ ശരീരത്തെ പിന്നീടൂ വന്ന ഏതോ ട്രെയിന്‍ തട്ടി കുറ്റിക്കാട്ടിലേക്കെറിഞ്ഞു.

വര്‍ത്തമാനകാലത്തിന്റെ ഒടുക്കം-നന്ദു
----------------------------------
“കാവല്‍ക്കാരില്ലാത്ത ലവല്‍ക്രോസില്‍ യുവാവും യുവതിയും ട്രെയിനിടിച്ചു മരിച്ചു.”
അടുത്ത വാര്‍ത്തയിലേക്കു കടന്നു കഴിഞ്ഞ നിങ്ങള്‍ എത്രയോ ഭാഗ്യവാന്‍...മനസ്സമാധാനം തകര്‍ന്ന ഞാന്‍ ദാ ഈ വാര്‍ത്തയുടെ വരികളാകുന്ന പാളത്തിനിടയില്‍ തന്നെ കുരുങ്ങി കിടക്കുന്നു.....!